സ്വാമി വിനയചൈതന്യ
അക്കന്റെ ‘ചന്നമല്ലികാർജ്ജുനൻ’ എന്ന പദം ശ്രദ്ധിക്കേണ്ടതുണ്ടു്. ‘ചന്ന’ എന്നാൽ ‘ചന്തമുള്ള’, ‘പ്രിയപ്പെട്ട’ എന്നൊക്കെയാണു് അർത്ഥം. ‘മല്ലിക’ മുല്ലപ്പൂവാണല്ലോ, ‘അർജ്ജുനൻ’ എന്നാൽ ‘വെളുത്തവൻ’ എന്നും. ശിവനിൽനിന്നു് ‘പാശുപതാസ്ത്രം’ നേടുവാൻ തപസ്സുചെയ്ത അർജ്ജുനന്റെ യോഗ്യത പരീക്ഷിക്കാൻ ‘കിരാത’രായി ശിവപാർവ്വതിമാർ പ്രത്യക്ഷപ്പെട്ടെന്നും അർജ്ജുനനും ശിവനുമായി മത്സരിച്ചുനടന്ന ശരവർഷത്തിൽ ദേവി ഇടപെടുകയും, അർജ്ജുനനെയ്ത അമ്പുകൾ മുല്ലപ്പൂക്കളായി ശിവനെ മൂടുകയാൽ ശിവൻ മുല്ലപ്പുപോലെ വെളുത്തെന്നും അങ്ങനെ ചന്നമല്ലികാർജ്ജുനനായെന്നുമാണു് ഐതിഹ്യം. ഏതായാലും ഇക്കഥയിലടങ്ങിയിരിക്കുന്ന സ്ത്രീത്വത്തിന്റെ ഇടപെടൽ ശ്രദ്ധേയമാണു്, സ്നേഹത്തിന്റെ ശക്തി, അന്യതയുടേയും മത്സരത്തിന്റെയും കൂരമ്പുകളെ എത്രയും തരളമായ മുല്ലപ്പൂക്കളാക്കുന്നു.
‘കവിത’ എന്നു നാം വിവക്ഷിക്കാറുള്ള ഒരർത്ഥവും ‘വചന’ത്തിനില്ല. ‘വാക്കു കൊടുക്കുക’ എന്ന അർത്ഥമാണുള്ളതു്; ‘വചനഭ്രഷ്ടത്വം’ എങ്ങനെയും ഒഴിവാക്കേണ്ടതുമാണു്. വൃത്തം, ഛന്ദസ്സ്, എന്നൊന്നും കെട്ടിയൊതുക്കാനാവാത്തപോലെയായിരുന്നു വചനത്തിന്റെ തിരതള്ളൽ. പ്രഥമവചനകാരനായി അറിയപ്പെടുന്നതു് പത്താം നൂറ്റാണ്ടുകാരനായ ദാസിമയ്യയാണു്. പകുതിയെങ്കിലും വചനങ്ങൾ ചോദ്യങ്ങൾക്കോ സന്ദർഭങ്ങൾക്കോ ഉള്ള പ്രതികരണങ്ങളാണു്. ഇവയധികവും ‘ശൂന്യസമ്പാദനെ’ എന്നറിയപ്പെടുന്ന ഗ്രന്ഥാവലികളിലുൾപ്പെടുന്നവയാണു്. വിവർത്തനങ്ങളിൽ മാത്രമല്ല, മൂലത്തിലും അർത്ഥം ഗ്രഹിക്കാൻ പ്രയാസമുള്ള പല വചനങ്ങളുമുണ്ടു് ഇക്കൂട്ടത്തിൽ. ഉദാഹരണത്തിനു് ‘രണ്ടിനും വിട്ട കിടാവിനെപ്പോലെ’ എന്നുള്ള വചനം. അതിനെക്കുറിച്ചു് കന്നഡപണ്ഡിതരോടു പലരോടും ചോദിച്ചെങ്കിലും ആർക്കും അസന്ദിഗ്ദ്ധമായി ഒരുത്തരവും പറയാനില്ല. എന്നാൽ ഏതകിട്ടിൽനിന്നു് മുലകുടിക്കണം എന്നു ശങ്കിച്ചു നിൽക്കുന്ന ഒരു പശുക്കുട്ടിയെ സങ്കൽപ്പിക്കുമ്പോൾ നമുക്കു് ഉഭയങ്ങൾക്കിടയിൽപ്പെട്ടു കുഴയുന്ന സ്വന്തം മനസ്സിന്റെ അവസ്ഥതന്നെ ഓർമ്മവരുന്നു.
വചനങ്ങൾ മലയാളത്തിലാക്കുന്നതിൽ ഏറ്റവും ബുദ്ധിമുട്ടനുഭവപ്പെട്ടതു് രണ്ടുഭാഷകളുടെ സാമ്യം മൂലമാണു്. കന്നഡയും മലയാളവും തമ്മിൽ വ്യത്യസ്ഥതകളെക്കാൾ സമാനതകളാണുള്ളതു്. ചില സന്ദിഗ്ദ്ധതകൾ അടിക്കുറിപ്പുകളായി കൊടുത്തിട്ടുണ്ടു്. മൂലവചനങ്ങളിലെ ഭാഷയെ കഴിവതും അങ്ങനെ തന്നെ മലയാളത്തിലാക്കാനുള്ള ശ്രമമാണു് വായനാനുഭവത്തെ ബാധിക്കാനിടയുള്ള മറ്റൊരു കാര്യം. ‘ഗണ്ട’ എന്ന കന്നഡപദം ഭർത്താവു് എന്നർത്ഥമുള്ളതാണു്. കണ്ടൻ എന്നതാണു് തത്തുല്യമായ മലയാള പദം. ഗണ്ടൻ വരുന്ന ഓരോ വചനവും ‘കണ്ട’നായി എന്നെ പ്രലോഭിപ്പിച്ചെങ്കിലും ‘ഭർത്താവു്’ എന്നുതന്നെയാണു് ഈ കൃതിയിൽ വിവർത്തനം ചെയ്തിട്ടുള്ളതു്. ‘വേശ്യ’ എന്നർത്ഥമുള്ള ‘സൂളെ’യാണു് സമാനമായ മറ്റൊരു പദം. ‘ചൂല’ (വേശ്യ) എന്നു് മലയാളം നിഘണ്ടുവിലുണ്ടെങ്കിലും ‘വേശ്യ’ എന്നുതന്നെ ഒത്തുതീർപ്പാക്കുകയായിരുന്നു ഒടുവിൽ. ‘അംഗം-ലിംഗം’, ‘ഭക്തൻ-ഭവി’ തുടങ്ങിയ ദ്വന്ദങ്ങളെ കഴിവതും അക്ക ഉപയോഗിച്ചരീതിയിൽത്തന്നെ മലയാളത്തിലാക്കിയിട്ടുണ്ടു്. ‘ലിംഗാംഗസാമരസ്യം’ (ലിംഗവും അംഗവും ഒരേ രസമുള്ളതാകൽ) ആണു് സാധനയുടെ ലക്ഷ്യം.
ഗുരു-ലിംഗം-ജംഗമൻ എന്ന വാക്കുകൾ പലവുരു വചനങ്ങളിൽ കാണാവുന്നതാണു്. ‘വീരശൈവ’ പ്രസ്ഥാനത്തിന്റെ അടിസ്ഥാനം തന്നെ ആയിരിക്കുന്ന ഈ വാക്കുകളെ കുറഞ്ഞൊന്നു മനസ്സിലാക്കുന്നതു് നന്നായിരിക്കും. ‘ഗുരു’ എന്നാൽ ‘ഇരുട്ടിനെ ഇല്ലാതാക്കുന്നതു്’ എന്നാണർത്ഥം. അറിവുവെളിച്ചം ശിഷ്യരിൽ സഹജമായുള്ളതാണു്, ജീവിതത്തിലെ വ്യാവഹാരികതകളുണ്ടാക്കുന്ന ആശയക്കുഴപ്പത്തെ-ഇരുട്ടിനെ അകറ്റുകയേ ഗുരു ചെയ്യുന്നുള്ളൂ. സോക്രട്ടീസ്, ഗുരുവിനെ ഒരു വയറ്റാട്ടിയോടാണു് ഉപമിക്കുന്നതു്. സ്വാർത്ഥചിന്തയേതുമില്ലാത്ത, ത്യാഗിയായ, ഗുരുവിനു് ശിഷ്യനെ പൂർണ്ണബോധത്തിലേയ്ക്കു നയിക്കുകയെന്നല്ലാതെ മറ്റൊരുദ്ദേശവുമില്ല. ഗുരുവിന്റെ അനുജ്ഞയില്ലാത്ത ഒരു ജ്ഞാനവും സുനിശ്ചിതമല്ല. സാധകന്റെ (ശിഷ്യയുടെ) മനകല്പിതമായ വിഭ്രാന്തികളിൽനിന്നും മോഹങ്ങളിൽനിന്നും ഇതയാളെ രക്ഷിക്കുന്നു. ഗുരു, ജ്ഞാനത്തിന്റെ, ‘രഹസ്യ’ങ്ങളിലേക്കു് ശിഷ്യനെ ‘ദീക്ഷി’തനാക്കുന്നു. ആ രഹസ്യങ്ങൾ ആരും ഒളിച്ചുവെക്കുന്നുവെന്നല്ല, എല്ലാവരും തിരിച്ചറിയുകയോ കാണുകയോ ചെയ്യാത്തതുകൊണ്ടു മാത്രം ‘രഹസ്യ’ങ്ങളായിരിക്കുന്നവയാണു്.
വീരശൈവദീക്ഷയിൽ ഗുരു ശിഷ്യനു് ഒരു ‘ലിംഗം’ നൽകുന്നു. ‘ലിംഗ’മെന്നാൽ ‘അടയാളം’. വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു പ്രതീകമാണു് ശിവലിംഗം. സ്ത്രീപുരുഷരുടെ നിത്യമായ ഒരുമയുടെ പ്രതീകമായ ‘ലിംഗ’ത്തിനു് പല മാനങ്ങളുമുണ്ടു്. പലപ്പോഴും അതൊരു ജ്യോതിർലിംഗമാണു്. ബൈബിളിലെ പഴയ നിയമത്തിൽ കല്ലു തലയിണയാക്കി ഉറങ്ങിയ ‘യാക്കോബ്’ ഒരു സ്വപ്നം കാണുന്നു. സ്വപ്നത്തിൽ മാലാഖമാർ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഒരു ‘ഗോവണി’യാണു് യാക്കോബ് കാണുന്നതു്. ഉറക്കമുണർന്ന യാക്കോബ്, കല്ലു നിവർത്തിവച്ചു്, അതിനെ എണ്ണകൊണ്ടു് ‘അഭിഷേകം’ ചെയ്യുന്നു (ഇന്നും ശിവഭക്തർ ചെയ്യുന്നതുപോലെതന്നെ) ഭൂമിയെയും സ്വർഗ്ഗത്തെയും കൂട്ടിയിണക്കുന്ന, അന്നം മുതൽ ആനന്ദം വരെ നീളുന്ന ഒരു മൂല്യവ്യസ്ഥയെയാണിതു് അടയാളപ്പെടുത്തുന്നതു്. ഗുരു നൽകുന്ന ലിംഗരൂപം ജീവിതതത്വങ്ങളെയെല്ലാം ഉൾക്കൊള്ളുന്ന അറിവിന്റെ പ്രതീകമാണു്. ആരും ജന്മനാ വീരശൈവരാകുന്നില്ല. ഗുരുവിനാൽ ദീക്ഷിതനായാലേ ‘വീരശൈവ’നാകുകയുള്ളു.
‘ജംഗമ’നെന്നാൽ ‘വന്നുംപോയും’ ഇരിക്കുന്നവൻ തത്വത്തിൽ ‘സ്ഥാവര’ത്തിന്റെ മറുവശമാണു്. ‘ലിംഗം’ സ്ഥാവരമെങ്കിൽ, മുക്തനായി ചരിക്കുന്ന ദീക്ഷിതൻ ‘ജംഗമ’നാണു്. ‘വാക്കും അർത്ഥവും’ ഒരുമിക്കുന്നതു് ‘ജംഗമ’നിലാണു്. അതിനാൽത്തന്നെ ‘ജംഗമൻ’ പൂജനീയനാണു്. ‘വഴിപോക്ക’രായിത്തീരാൻ യേശുവും ശിഷ്യരെ ഉപദേശിക്കുന്നുണ്ടു്.
കർണ്ണാടകത്തിലെ ഗ്രാമങ്ങളിൽ വസിക്കുമ്പോൾ ‘വാമൊഴി’യായിത്തന്നെയാണു് ഞാൻ ആദ്യമായി ‘വചനങ്ങൾ’ കേട്ടതു്. ഇന്നും വചനങ്ങളും കീർത്തനങ്ങളും പാടി അലയുന്ന ധാരാളം ‘സാധുക്കൾ’ കർണ്ണാടകത്തിലെ ഗ്രാമങ്ങളിലുണ്ടു്. ഇവരിൽ ‘നിരക്ഷര’രായവർക്കുൾപ്പെടെ നൂറുകണക്കിനു് പാട്ടുകൾ ഹൃദിസ്ഥമാണു്. ഈ പാട്ടുകൾ കേൾക്കുമ്പോൾ അവയുടെ വഴികൾ പലപ്പോഴും തെളിഞ്ഞും മറഞ്ഞും എന്റെ ഉള്ളിലും മുഴങ്ങുന്നതായി എനിക്കു് അനുഭവപ്പെട്ടതിനാലാണു് ഞാൻ ഈ വിവർത്തനത്തിനു് മുതിർന്നതു്.
ഇത്രയും ആമുഖമായിപ്പറഞ്ഞുകൊണ്ടു്, പ്രിയ വായനക്കാരേ

